സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ നിലപാടിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ് ആണോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ എന്ന് വ്യക്തമാക്കണമെന്നാണ് പരിഹാസം. കോഴിക്കോട് പോയി മൊല്ലാക്കമാരെ മാത്രം വിളിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. താടിയും അരിപ്പതൊപ്പിയും മാത്രമുള്ളവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ എന്തുകൊണ്ട് കോഴിക്കോട് മാത്രം നടക്കുന്നു. മറ്റു മതപണ്ഡിതന്മാരെ എന്തുകൊണ്ട് ഈ പരിപാടിയിലേക്ക് വിളിക്കുന്നില്ല. എങ്ങോട്ടാണ് സിപിഎമ്മിന്റെ പോക്ക് എന്ന് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ധനകാര്യ കെടുകാര്യതയാണ് കേരളത്തിൽ നടക്കുന്നത്. നികുതി പിരിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല. 40000കോടി രൂപ എങ്കിലും നികുതിയിനത്തിൽ സർക്കാരിന് കുടിശികയുണ്ട്. അത് തിരിച്ചെടുക്കാത്തതിനു കാരണം ഇവർ പാർട്ടിക്ക് മാസപ്പടി കൊടുക്കുന്നവരാണ് എന്നതാണ്. സർക്കാർ പരാജയമാണ്. അതിനു കേന്ദ്രത്തെ പഴിചാരുന്നു. ജനത്തിന്മേൽ അമിത ഭാരം അഴിച്ചേൽപ്പിക്കുന്നു. കേന്ദ്രസഹായം കിട്ടുന്നില്ലെങ്കിൽ അത് വ്യക്തമാക്കി ധവളപത്രം ഇറക്കാൻ സംസ്ഥാന സർക്കാർ തയാറുണ്ടോ. ഗവർണർ ധൂർത്ത് കാണിക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ അത് അവസാനിപ്പിക്കണം. ഇതൊരു രാഷ്ട്രീയ പോരാണ്.
പച്ചയായി ജനവിരുദ്ധ നയങ്ങൾ മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ഭരണ തകർച്ചയും അഴിമതിയും കെടുകാര്യതയും മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ്. വോട്ട് ബാങ്കിന് വേണ്ടി ഉള്ള വില കുറഞ്ഞ തന്ത്രമാണിത്. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരാണ് കേരളത്തിലേത്. ജനശ്രദ്ധ തിരിച്ചുവിടാൻ മറ്റു കാര്യങ്ങൾ പറയുന്നതാണ്. പലസ്തീൻ ഐക്യദാർഢ്യം പറഞ്ഞാൽ ശമ്പളം കിട്ടുമോ, വീട് കിട്ടുമോ, ഉരുട്ടി വിഴുങ്ങാൻ പറ്റുമോ. ഇതൊക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്.
നവകേരള സദസ്സിന് പോകാത്തവരെ മൂക്കിൽ കയറ്റി കളയുമെന്നാണ് ഭീഷണി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളെയും അടക്കമുള്ളവരെ ഇങ്ങനെ കൊണ്ടുപോയാൽ ബിജെപി തടയും. ഭരണപക്ഷത്തിന്റെ അജണ്ടയിൽ പ്രതിപക്ഷം വീണ അവസ്ഥയാണ് ഇവിടെയുള്ളത്. അബദ്ധം തുടർന്നാൽ കോൺഗ്രസിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകും. എൻഎസ്എസിന്റെ നാമജപഘോഷയാത്രക്കെതിരായ കേസ് പിൻവലിച്ചതുപോലെ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കണം. ശബരിമല തീർത്ഥാടനത്തിന് സർക്കാർ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

