കോഴിക്കോട്: എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ കളമശ്ശേരി സ്ഫോടനത്തിൽ മുൻവിധിയോടെ പ്രസ്താവനകൾ നടത്തിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇവർ നടത്തിയ പ്രസ്താവനകൾ ഉത്തരേന്ത്യയിൽ ഉൾപ്പടെ അനാവശ്യ പ്രചാരണങ്ങൾക്കിടയാക്കുന്നുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു. കൂടാതെ ഇത്തരം സംഭവങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേർത്ത് വെക്കുന്നത് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തിനാണ് ചർച്ച വഴിമാറിപ്പോവുന്നതെന്ന് അറിയില്ല. സെബ്ബാസ്റ്റ്യൻ പോൾ, എംവി ഗോവിന്ദൻ തുടങ്ങിയവരുടെ പരാമർശങ്ങൾ കേട്ടിരുന്നു. ഒന്നുകിൽ വോട്ട് രാഷ്ട്രീയമാകാം. ഇത് ആസൂത്രിതമായി പറയുന്നുവെന്നല്ല, ആഗോള തലത്തിലുള്ള ഇസ്ലാമോഫോബികിന്റെ ഭാഗമായി ചിലരുടേയെങ്കിലും മനസ്സിൽ ഉണ്ടായി വന്നതാവാമെന്നും കെഎം ഷാജി പറയുന്നു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണ് കളമശ്ശേരി സ്ഫോടനമെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പരാമർശം. കർശനമായ നിലപാടെടുക്കും. ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. പലസ്തീൻ്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ രാഷ്ട്രീയമായി ശരിയെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെഎം ഷാജി രംഗത്തെത്തിയിരിക്കുന്നത്.

