Kerala

അരിക്കൊമ്പനെ മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്ന് ധാരണയായി;ചിന്നക്കനാലിൽ നിന്ന് മാറ്റാൻ തീരുമാനം

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റാൻ തീരുമാനം. ഹൈക്കോടതി നിയോ​ഗിച്ച വിദ​ഗ്ധ സമിതിയാണ് ഇക്കാര്യം ചർച്ച ചെയ്തത്. കൊമ്പനെ മയക്കുവെടി വെച്ച് കൂട്ടിലടക്കേണ്ടെന്ന് ധാരണയായി. അരിക്കൊമ്പനെ മറ്റേതെങ്കിലും ഉൾവനത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. മദപ്പാട് മാറിയശേഷം റേഡിയോ കോളർ ഘടിപ്പിച്ച് മാറ്റണമെന്നും ശുപാർശ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും പ്രാഥമിക ധാരണയായിട്ടുണ്ട്.

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതിൽ ഇടുക്കിയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ഇന്നലെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.

വിവിധ സ്ഥലങ്ങളിൽ സമരക്കാർ കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയും സിമന്റ് പലത്ത് റോഡും ഉപരോധിച്ചു. പൂപ്പാറയിൽ വിനോദ സഞ്ചാരികളും സമരക്കാരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി.

ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകും വരെയാണ് സമരം. അതേസമയം, പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധർണ നടത്തും.

അടുത്ത ദിസങ്ങളിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരകളായവരെ ഉൾപ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top