ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 35 പേരും ഒരു കുടുംബത്തിലേതാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ 2 പാർപ്പിട സമുച്ചയങ്ങളിലെ ബോംബാക്രമണത്തിൽ കുട്ടികളടക്കം 47 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‌ലുസ് നഗരത്തിലെ ആക്രമണത്തിൽ 5 പേരും കൊല്ലപ്പെട്ടു.

ഏഴാം ആഴ്ചയിലേക്കു കടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 12,000 കവിഞ്ഞു. ഇതിൽ 5000 പേർ കുട്ടികളാണ്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോടു നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പുനൽകി. ഈജിപ്ത് അതിർത്തിയിലെ റഫാ മേഖലയിലേക്കു നീങ്ങാനാണു നിർദേശം.

