ടെൽഅവീവ്: ഗാസയിലെ ഹമാസ് സൈനികകേന്ദ്രത്തിൽ ആക്രമണം. ഐഡിഎഫ് അമ്പതോളം ഹമാസുകാരെ വധിച്ചുവെന്നും അവകാശപ്പെടുന്നു. വെടിനിർത്തലിന് മൂന്ന് മണിക്കൂർ മുന്പ് പ്രത്യേക അറിയിപ്പ് നൽകുമെന്നും ദിവസവും നാല് മണിക്കൂർ വെടിനിർത്തൽ ഇടവേളകൾ നടപ്പാക്കാൻ ഇസ്രയേൽ തീരുമാനിച്ചുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ഗാസയിൽ ഇത് വരെ 10,812 പേർ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രി പരിസരത്തും വെടിവയ്പ്പ് നടക്കുകയാണ്. തെക്കൻ ഇസ്രയേലിലെ എയിലാറ്റ് നഗരത്തിൽ റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

