ന്യൂഡൽഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി. ജോര്‍ദാന്‍ കൊണ്ടുവന്ന പ്രമേയത്തിനൽ 120 രാജ്യങ്ങളാണ് അനുകൂലിച്ചത്. ഇസ്രയേലും അമേരിക്കയും ഉൾപ്പെടെ 14 രജ്യങ്ങൾ വിയോജിക്കുകയും ഇന്ത്യയുൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിൽകുകയും ചെയ്തു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും അടിയന്തര ഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നുള്ള ആവശ്യം ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രമേയം.

എന്നാല്‍ ഹമാസിന്റെ ആക്രമണത്തെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതി പാസായില്ല. അമേരിക്ക, ഓസ്ട്രിയ, ക്രൊയേഷ്യ, ഫിജി, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ഐലന്റ്, പാപ്പുവ ന്യൂ ഗിനിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തോട് വിയോജിച്ചപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഇറാഖ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡന്‍, ടുണീഷ്യ, യുക്രൈന്‍, യുകെ മുതലായ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഗസ്സയിലേക്ക് തടസമില്ലാതെ സേവനമെത്തിക്കല്‍, ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കല്‍ തുടങ്ങിയവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍. ഹമാസിനെ അപലപിക്കണമെന്ന കാനഡയുടെ ഭേദഗതിയെ നിരവധി രാജ്യങ്ങള്‍ പിന്തുണച്ചെങ്കിലും ഇതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാകാതെ വരികയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഭൂരിഭാഗം പേരും ഇസ്രയേലിനെ പിന്തുണയ്ക്കാതെ നാസി ഭീകരവാദികളെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.

