Health

മൂന്നാം തരംഗത്തില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന:മഹാരാഷ്ട്രയിൽ മാത്രം 41,434 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ദില്ലിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണമുയര്‍ന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗം അതിരൂക്ഷമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനയാണുണ്ടായത്. 41,434 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും മുംബൈയില്‍ നിന്നാണ്. മെട്രോ നഗരമായ മുംബൈയില്‍ മാത്രം ടിപിആര്‍ 28 ശതമാനം കടന്നു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളും കടുപ്പിച്ചു. തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

10,12 ക്ലാസുകള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിട്ടും. പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ജിം, സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങിയവയും അടയ്ക്കും. സിനിമാ തിയറ്റര്‍, മാളുകള്‍, റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമാക്കി ചുരുക്കും. സ്വകാര്യസ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതല്ലെങ്കില്‍ ഓഫീസിലെ ഹാജര്‍ 50 ശതമാനം ആക്കി ചുരുക്കണം.

 

തമിഴ്‌നാട്ടിലും കൊവിഡ് കുതിച്ചുയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10,978 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 195 ആയി. രോഗബാധ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

രാത്രി കാല കര്‍ഫ്യൂ തുടരും. ഇന്ന് തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം യാതൊന്നും പ്രവര്‍ത്തിക്കില്ല. സാമൂഹിക നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികളും തുടരുന്നു. ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

 

കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,075 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,843 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ കോവിഡ് 31,098 കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി.

 

രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2463 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 517, കൊല്ലം 26, പത്തനംതിട്ട 184, ആലപ്പുഴ 133, കോട്ടയം 165, ഇടുക്കി 62, എറണാകുളം 502, തൃശൂര്‍ 153, പാലക്കാട് 80, മലപ്പുറം 94, കോഴിക്കോട് 268, വയനാട് 86, കണ്ണൂര്‍ 152, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 31,098 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,97,960 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top