കോട്ടയം : നഗരസഭയിലെ സൈറൺ സമയംതെറ്റി മുഴങ്ങിയത് പരിഭ്രാന്തി പരത്തി. രാത്രി എട്ടുമണിക്ക് അടിക്കേണ്ട സൈറൺ വൈകീട്ട് ഏഴിന് അടിച്ചതാണ് ആശങ്കയിലാക്കിയത്. സൈറൺ മുഴക്കാൻ ചുമതല ഏല്പിച്ചിരുന്ന ജീവനക്കാരൻ ഉറങ്ങിപ്പോയതാണ് കാരണം.

രാവിലെ അഞ്ചിനും എട്ടിനും ഉച്ചയ്ക്ക് ഒരുമണിക്കും വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമാണ് സൈറൺ അടിക്കാറുള്ളത്. ദുരന്തസമയത്തോ വി.ഐ.പി.കളുടെ മരണമോ സംഭവിച്ചാൽ അറിയിക്കാൻ അപൂർവ അവസരങ്ങളിൽ സമയം നോക്കാതെ സൈറൺ മുഴങ്ങാറുണ്ട്.
ഇത്തരത്തിലൊന്നാണോ എന്നറിയാൻ പലരും മാധ്യമ ഓഫീസുകളിൽ വിളിക്കുകയും ചെയ്തു. വർക്കർമാർക്കാണ് സൈറൺ മുഴക്കാനുള്ള ചുമതല. ചൊവ്വാഴ്ച ജോലി നിശ്ചയിച്ചിരുന്ന ആൾ പെട്ടെന്ന് അവധിയെടുത്തതോടെ താത്‌കാലികമായി തമിഴ്നാടുസ്വദേശിയെ ഏൽപ്പിച്ചതായിരുന്നു. അയാൾ ഉറങ്ങിയെഴുന്നേറ്റപ്പോൾ എട്ടുമണിയെന്ന് കരുതി ഏഴുമണിക്ക് സൈറൺ മുഴക്കിയതായിരുന്നു. ജീവനക്കാരനെതിരേ നടപടിയെടുക്കുമെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.

