ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷക കൂടിയായ നസ്‌റിൻ സോട്ടൂദേയെ ആണ് അറസ്റ്റ് ചെയ്തതത്. ഇറാനിൽ ആണ് സംഭവം. പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച അർമിത ഗരവന്ദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇറാനിയൻ പോലീസ് മർദ്ദിച്ചതായാണ് പരാതി.
ഒരുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷം മരണത്തിന് കീഴടങ്ങിയ 16-കാരി അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ ടെഹ്‌റാനിലാണ് സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു നസ്‌റിന്റെ അറസ്റ്റ്. 60-കാരിയായ നസ്‌റിൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രതിഷേധങ്ങളുടെ പേരിൽ ഇറാനിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് പുരസ്‌കാരം 2012ൽ ഇവർ നേടിയിട്ടുണ്ട്.

