കൊച്ചി ∙ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയിൽ എന്ന് ഹൈക്കോടതി. വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ തങ്ങളെ ക്രൂരമായി മർദിച്ച് പരുക്കേൽപിച്ചെന്നും അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു തടവുകാരായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂർ പഴയന്നൂർ സ്വദേശി മനീഷ് എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശം നൽകിയത്.

വിഷയത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് നിർദേശിച്ചു. ജയിലിൽ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ തടവുകാർക്കെതിരായ ശാരീരിക അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തടവുകാർക്കെതിരെ ‘മൂന്നാംമുറ’ രീതികൾ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നതിന് പിന്നിലെ അടിസ്ഥാന ആശയം അവരെ നവീകരിക്കുക എന്നതാണെന്നും കോടതി വ്യക്തമാക്കി.

