ന്യൂഡൽഹി: 2020-21 വർഷത്തെ വാർഷിക ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. കോവിഡ് കാലത്ത് കേരളം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചന്നാണ് നിതി ആയോഗിന്റെ റിപ്പോർട്ട്. ആരോഗ്യസൂചികയിൽ പത്തൊൻപത് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിന് പിന്നാലെ തമിഴ്നാട് രണ്ടാം സ്ഥാനവും തെലങ്കാന മൂന്നാം സ്ഥാനവും സ്വന്തമാക്കി. കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു ഒന്നമാത്.
ബിഹാർ (19), ഉത്തർപ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ താഴെയുള്ളത്. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തി. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അരുണാചൽ പ്രദേശ് (ആറ്), നാഗാലാൻഡ് (ഏഴ്), മണിപ്പുർ (എട്ട്) എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുൻ വർഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവർ നില മെച്ചപ്പെടുത്തി. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപാണ് ഒന്നാമത്. ഡൽഹി ഏറ്റവും പിന്നിലാണ്.
നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. വർഷാവർഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017-ലാണ് നിതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.