തൃശൂർ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഗുരുവായൂരപ്പന് കണിക്കയായി ഈ കറൻസികളും എത്തുന്നു. ഇതിനൊപ്പം അടുത്തിടെ പിൻവലിച്ച രണ്ടായിരത്തിന്റെ നോട്ടുകളും ഭണ്ഡാത്തിൽ കണ്ടെത്തി. 2023 നവംബർ മാസത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് നിരോധിച്ച നോട്ടുകളും കണ്ടെത്തിയത്. രണ്ടു ലക്ഷം രൂപ മൂല്യമുണ്ടായിരുന്ന നിരോധിച്ച നോട്ടുകളാണ് ഭണ്ഡാരപ്പെട്ടിയിൽ ഉണ്ടായിരുന്നത്.

അടുത്തിടെ പിൻവലിച്ച 2000 ത്തിൻറെയും നിരോധിച്ച 1000, 500 രൂപയുടെയും നോട്ടുകളാണ് ഭണ്ഡാരത്തിൽ കണ്ടെത്തിയത്. രണ്ടായിരം രൂപയുടെ 56 കറൻസിയാണ് ലഭിച്ചത്. നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും അഞ്ഞൂറിൻറെ 60 കറൻസിയും ലഭിച്ചു. 56 രണ്ടായിരം നോട്ടുകൾക്ക് മൊത്തം ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ മൂല്യം വരും. ആയിരത്തിൻറെ 47 നോട്ടുകളുടെ മൂല്യം നാൽപ്പത്തി ഏഴായിരവും 60 അഞ്ഞൂറിൻറെ നോട്ടുകൾക്ക് മൊത്തം മുപ്പതിനായിരം മൂല്യവും വരും. മൊത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പറ്റാത്തതായി ഉള്ളത്.
അതേസമയം 2023 നവംബർ മാസത്തെ ഭണ്ഡാരത്തിലെ കണക്കുമായി ബന്ധപ്പെട്ട എണ്ണൽ പൂർത്തിയായപ്പോൾ അഞ്ചര കോടിയോളം രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് കിട്ടിയത്. കൃത്യമായി പറഞ്ഞാൽ 53254683 രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിന് ലഭിച്ചത്. പണത്തിന് പുറമേ 2 കിലോയിലധികം സ്വർണവും ലഭിച്ചു. കൃത്യമായി പറഞ്ഞാൽ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിനൊപ്പം തന്നെ 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്.
‘ ഇ ‘ ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ‘ ഇ ‘ ഭണ്ഡാരം വഴി ഒക്ടോബർ 9 മുതൽ നവംബർ 5 വരെയുള്ള തിയതികളിലായാണ് 176727 രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എൽ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.

