തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം വിഷയം സിപിഎമ്മും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ മൊബൈൽ ആപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആപ്പ് നിർമ്മിച്ചത് എവിടെയാണെന്നും എത്ര വ്യാജ കാർഡുകൾ ഉണ്ടാക്കിയെന്നും കണ്ടെത്താനാണ് ശ്രമം.

യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കി എന്നാണ് ആരോപണം. ജില്ലാ സംസ്ഥാന നേതാക്കളാണ് ഇത് സംബന്ധിച്ച് എ ഐ സി സി ക്കും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും പരാതി നൽകിയത്. വ്യാജ കാർഡ് നിർമ്മിച്ച ആപ്പ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഡിവൈഎഫ്ഐ നേതാവ് വി കെ സനോജും പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

