തിരുവനന്തപുരം: ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും കരസ്ഥമാക്കിയ ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത ശേഷം വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. തിരുവനന്തപുരം, ചാല, വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി വീട്ടിൽ ജയകുമാർ മകൻ അഭിലാഷ് (25) നെയാണ്തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ ഒന്നാം പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോർഫ് ചെയ്ത ഫോട്ടോ ഇയാളുടെ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന porn ഫെയ്സ് ബുക്ക് പേജ് വഴിയും പ്രചരിപ്പിക്കുകയാണുണ്ടായത്.ഫെയ്സ്ബുക്ക്, ഗൂഗിൾ, ജിയോ അധികാരികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മെയിൽ ID, IP അഡ്രസ്സ്, കൂടാതെ മൊബൈൽ നമ്പരുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.. പ്രതി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു. ഈ ചിത്രം ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമൻറുകൾ പോസ്റ്റ് ചെയ്യുകയും ചെയ്ത കോഴിക്കോട് പുതുപ്പാടി നെരോത്ത് വീട്ടിൽ കുമാരൻ മകൻ ബാബു (42) രണ്ടാം പ്രതിയാണ്.

