തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണങ്ങളിൽ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറാകില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം പരാതി ലഭിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിയതായും തെറ്റായ നിലപാടിൽ ആർക്കും പിന്തുണ നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടാളക്കാരൻ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ, എല്ലാം കലാപം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. ഉത്തരേന്ത്യയിൽ ഇങ്ങനെയാണ്. ഒരു മനുഷ്യനെ കൈയെല്ലാം കൂട്ടിക്കെട്ടി കുപ്പായം താഴ്ത്തി പിൻഭാഗത്ത് പെയിന്‍റിൽ ചാപ്പകുത്തി, മൃഗീയമായി മർദിച്ച് അവശനാക്കി എന്ന് പ്രചരിപ്പിക്കും. ജനപിന്തുണ നേടാനാകുന്ന വാർത്തയാണ് ഇത്. അവർതന്നെ സ്വയംചെയ്ത്, ബി.ജെ.പി. തന്നെ പ്ലാൻ ചെയ്ത് അത്തരത്തിൽ വാർത്ത സംഘടിപ്പിച്ചു. ഇപ്പോൾ, അവരെ കസ്റ്റഡിയിൽ എടുത്തപ്പോൾ മിണ്ടാട്ടമില്ല’, അദ്ദേഹം പറഞ്ഞു.

