ദില്ലി: കോളേജ് പ്രൊഫസറെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ 20 കാരനായ വിദ്യാർത്ഥിക്ക് ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 35 വയസ്സുള്ള പ്രായപൂർത്തിയായ, വിവാഹിതയായ വ്യക്തിയാണ് പരാതിക്കാരി. വിവാഹ പ്രായം തികയാത്ത ഒരാളുമായി ബന്ധത്തിലേർപ്പെടുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് അറിയാമല്ലോയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൗരഭ് ബാനർജിയാണ് വിദ്യാര്‍ത്ഥിക്ക് ജാമ്യം അനുവദിച്ചത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, ഗുഗ്ഡാവിലെ പ്രശസ്ത സർവകലാശാലയിൽ പ്രൊഫസറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതിക്കാരി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുവെന്ന് ജസ്റ്റിസ് സൗരഭ് ബാനർജി നിരീക്ഷിച്ചു. കോടതി മുന്‍പാകെ എത്തിയ തെളിവുകളില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നതെന്ന് കോടതി പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് താനും വിദ്യാര്‍ത്ഥിയും കണ്ടുമുട്ടിയതെന്ന് അധ്യാപിക കോടതിയില്‍ പറഞ്ഞു. മെയ് മാസത്തിൽ മണാലിയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെ ഒരു ചെറിയ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഭാവിയിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും പ്രൊഫസര്‍ പറഞ്ഞു. ബന്ധത്തിനിടെ രണ്ടു തവണ ഗർഭിണിയായെന്നും അധ്യാപിക പറഞ്ഞു.

