ആലപ്പുഴ :വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ ദളും പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ബജറംഗ ദളിന്‍റെ ഇരുചക്ര വാഹനറാലി. വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ഒരേസമയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു.
പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പോലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികൾ നിയന്ത്രിക്കും. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം.
1.സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തില്‍ 21.05.2022 തീയതി വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിലെ മുതല്‍ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
2.ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, എറണാകുളം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കും പോകേണ്ട കെ.എസ്.ആര്‍.ടി.സി/ സ്വകാര്യ സര്‍വ്വീസ് ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ബൈപ്പാസിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
3.കൊല്ലം ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി / സ്വകാര്യ സര്‍വ്വീസ് ബസ് ചങ്ങനാശ്ശേരി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈതവന, പഴവീട് വഴി ബസ്സ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
4.ചേര്‍ത്തല ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി/ സ്വകാര്യ സര്‍വ്വീസ് ബസുകളുടെ റൂട്ടുകളില്‍ മാറ്റമില്ല.
5 കെ എസ് ആര്‍ ടി സി / സ്വകാര്യ സര്‍വ്വീസ് ബസുകള്‍ ആവിശ്യമെന്നുകണ്ടാല്‍ നഗരത്തില്‍ പ്രവേശിക്കാതെ വഴിതരിച്ചുവിടുന്നതാണ്.
6 . സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങ ളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
7 . ആലപ്പുഴ ബീച്ചിലേക്കുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രക്കും.