കൊല്ലം :കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെതിരെ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ആര്യങ്കാവ് എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് ഷെഹിൻ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.അനിലാലിനെയാണ് വ്യാജപരാതിയിലൂടെ ഇവർ കുടുക്കാൻ ശ്രമിച്ചത്.

കടയ്‌ക്കൽ സ്വദേശിയായ യുവതി പിതാവുമൊത്ത് കാറിൽ വരുമ്പോൾ മഫ്തിയിൽ വാഹനപരിശോധന നടത്തുകയായിരുന്ന അനിലാൽ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ കഴിഞ്ഞ ഡിസംബറിലാണ് പരാതി ലഭിച്ചത്. കടയ്‌ക്കൽ സ്വദേശിനിയുടേതെന്ന പേരിൽ കത്തിനൊപ്പം സി.ഐ വാഹനപരിശോധന നടത്തുന്ന ചിത്രവും ഉണ്ടായിരുന്നു. തുടർന്ന് എക്‌സൈസ് വിജിലൻസ് അന്വേഷണം നടത്തിയപ്പോഴാണ് ഇങ്ങനെയൊരു സ്ത്രീ ഇല്ലെന്നും, പരാതി വ്യാജമാണെന്നും മനസിലായത്. സിഐയുടെ ചിത്രം എക്‌സൈസ് ഓഫിസിനു സമീപത്തുനിന്ന് പകർത്തിയശേഷം തെങ്കാശിയിൽപ്പോയി പ്രിന്റ് എടുക്കുകയും വ്യാജപേരിൽ പരാതി അയയ്‌ക്കുകയുമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
സർക്കിൾ ഇൻസ്‌പെക്ടർ കൃത്യമായി ജോലി ചെയ്യുകയും സഹപ്രവർത്തകരെ കൈക്കൂലി വാങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ അമർഷം ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗൂഢാലോചന നടത്തി വ്യാജപരാതി ഉണ്ടാക്കിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയതിന് ഉൾപ്പെടെ മുൻപ് രണ്ടു തവണ എ.സലിം സസ്‌പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്. എസ്.നിഷാദിനെതിരെ മുൻപ് അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ടെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

