ഹാങ്ചോ: ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ ഇന്ത്യക്ക് തുടക്കം തന്നെ നല്ല വാർത്തയാണ് വരുന്നത്.
ഇന്ത്യൻ വനിതകളും പുരുഷന്മാരും മിന്നും പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. വെറ്ററൻ ജോഷ്ന ചിന്നപ്പ, പതിനഞ്ചുകാരി അനാഹത് സിങ്, തൻവി ഖന്ന എന്നിവരടങ്ങിയ വനിത ടീം പാകിസ്താനെ 3-0ത്തിന് തോൽപിച്ചു. പുരുഷന്മാർക്ക് രണ്ടു മത്സരങ്ങളുണ്ടായിരുന്നു. ഹരീന്ദർ പാൽ സന്ധുവും സൗരവ് ഘോഷാലും അഭയ് സിങ്ങും മഹേഷ് മങ്കാവോങ്കറും ഉൾപ്പെട്ട സംഘം 3-0ത്തിന് തന്നെ സിംഗപ്പൂരിനെയും ഖത്തറിനെയും തകർത്തു.

സിംഗ്ൾസിൽ പാകിസ്താന്റെ സാദിയ ഗുല്ലിനെ അനാഹത് 11-6, 11-6, 11-3, നൂറുൽ ഹുദ സാദിഖിനെ ജോഷ്ന 11-2, 11-5, 11-7, നൂറുൽ ഐൻ ഇജാസിനെ തൻവി 11-3, 11-6, 11-2 സ്കോറിനാണ് തോൽപിച്ചത്. പൂൾ ബിയിൽ മലേഷ്യ, മക്കാവു, ചൈന, നേപ്പാൾ എന്നിവയാണ് മറ്റു ടീമുകൾ.
ഇവരിൽ രണ്ടെണ്ണത്തിനാണ് സെമി ഫൈനൽ പ്രവേശനം. പുരുഷന്മാരിൽ സിംഗപ്പൂരിന്റെ ജെറോം ക്ലെമന്റിനെ ഹരീന്ദർ 11-4, 13-11, 8-11, 7-11നും സാമുവൽ കാങ്ങിനെ സൗരവ് 11-9, 11-1, 11-4നും മാർകസ് ഫുവായെ അഭയ് 11-7, 11-7, 11-7നും പരാജയപ്പെടുത്തി. ഖത്തറിന്റെ അൽതമീമി അഹ്മദിനെ മങ്കാവങ്കർ 11-7, 11-7, 11-7നും അൽതമീമി അബ്ദുല്ലയെ സൗരവ് 11-1, 5-11, 11-5, 11-3നും അംജദ് സെയ്ദിനെ അഭയ് 13-11, 8-11, 11-9, 11-2നും വീഴ്ത്തി. പാകിസ്താനും കുവൈത്തും നേപ്പാളുമാണ് പുരുഷ പൂൾ എയിലെ മറ്റു ടീമുകൾ.

