മലപ്പുറം: കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി തീരുമാനിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് ചേരും. പാർട്ടി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെ നേരിട്ട് വിളിച്ച് തെളിവെടുപ്പ് നടത്തും. എന്നാൽ റാലി നടത്തിയത് പാർട്ടി വിരുദ്ധ പ്രവർത്തനം അല്ലെന്നാണ് ആര്യാടൻ ഷൗക്കത്തിന്‍റെ നിലപാട്.

അതേസമയം, ആര്യാടൻ ഷൗക്കത്തിനെ നോട്ടമിട്ട് സിപിഎം കരുനീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഷൗക്കത്തിനെ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് ക്ഷണിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, മലപ്പുറത്തെ കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾ പാർട്ടിക്ക് ഗുണകരമല്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ആര്യാടൻ ഷൗക്കത്തിനെതിരായ വിഷയത്തിലായിരുന്നു പ്രതികരണം. ഷൗക്കത്തിന് ഇടത് സ്വതന്ത്രനാവേണ്ട ആവശ്യമല്ല. ആര്യാടൻ മുഹമ്മദിന്റെ മകൻ സ്വതന്ത്ര വേഷം കെട്ടി എം.എൽ എ സ്ഥാനത്തിന് പോകില്ല. മലപ്പുറത്തെ പാർട്ടി പ്രശ്നം ഷൗക്കത്തിന് തന്നെ പരിഹരിക്കാനാവുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കുമെന്ന് എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോടാണ് നടക്കുന്നത്.

