കുമളി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.

കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ അരിക്കൊമ്പൻ എത്തിയിരുന്നു. അരി കൊമ്പൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്.

ഇന്നലെയും ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്‌നലുകളിൽ നിന്നാണ് അരിക്കൊമ്പൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

അതേസമയം ആന ജനവാസമേഖലയ്ക്ക് സമീപം എത്തിയതോടെ നാട്ടുകാരും ആശങ്കയിലാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 29 നാണ് ചിന്നക്കനാലിനെയും പരിസരപ്രദേങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടി പെരിയാർ ടൈഗർ റിസർവിൻ്റെ ഭാഗമായ മേദകാനത്തിന് സമീപത്തെ സീനിയറോടയിൽ വനം വകുപ്പ് തുറന്നുവിട്ടിരുന്നത്. ഇവിടെനിന്ന് ആന തമിഴ്നാട്ടിലെ മേഘമല കടുവാ സങ്കേതത്തോടു ചേർന്നുള്ള വനമേഖലയിൽ എത്തിയിരുന്നു.


