Kerala

വർഗീയകലാപത്തിന് ശ്രമം :രാജസ്ഥാനിൽ അതീവ ജാഗ്രത,അളവെടുക്കാനെന്ന പേരിൽ എത്തി കൊല നടത്തി

ജയ്പുർ∙ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കടയിൽകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത് വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനയെത്തിയവർ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട കനയ്യ ലാൽ, ധന്‍ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അൻസാരിയും എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് കനയ്യ ലാല്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ പേരിൽ കടയിലെത്തി ആക്രമിക്കുകയായിരുന്നു. കനയ്യ ലാലിനെ ചില സംഘങ്ങൾ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

 

 

പ്രതികളെ രണ്ടുപേരെയും ചൊവ്വാഴ്ച രാത്രിയോടെ രാജ്‌സമന്ദിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികൾ പുറത്തുവിട്ട വിഡിയോ കാണുകയോ പ്രചരിപ്പിക്കയോ ചെയ്യരുതെന്ന് രാജസ്ഥാൻ പൊലീസ് ആവശ്യപ്പെട്ടു. നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ഒരു സംഘം ഉദയ്പുരിലേക്ക് തിരിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. ഒരു മാസത്തേക്ക് സമ്മേളനങ്ങളും നിരോധിച്ചു. ഉദയ്പുർ ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്തെ കടകൾ അടപ്പിച്ചു.

സംഭവം സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചയെന്ന് ബിജെപി ആരോപിച്ചു. പട്ടാപ്പകൽ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു. അശോക് ഗെലോട്ട് സർക്കാരിന്റെ ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ഉദയ്പുർ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top