മലപ്പുറം: മുസ്ലിം ലീഗ് എംഎല്‍എയും ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുത്തതോടെ യുഡിഎഫില്‍ പുതിയ തര്‍ക്കം.മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരേ യുഡിഎഫ് നിയമ നടപടിയുമായി പോകുന്നതിനിടെയാണ് മുസ്ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുത്തത്.

മുസ്ലിം ലീഗിലും ഭിന്നാഭിപ്രായങ്ങളുണ്ട്. യുഡിഎഫ് അനുമതിയുണ്ടെന്ന് അബ്ദുള്‍ ഹമീദ് അവകാശപ്പെടുന്നെങ്കിലും ലീഗുമായി കൂടുതല്‍ അടുക്കാനുള്ള സിപിഎമ്മിന്റെ നീക്കമായാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇതു കാണുന്നത്. യുഡിഎഫില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും ഇവര്‍ പറയുന്നു.
കേരള ബാങ്ക് ഭരണ സമിതിയില്‍ ലീഗ് പ്രതിനിധി ഉള്‍പ്പെട്ടത് വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍ പറയുന്നെങ്കിലും ജില്ലയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അകല്‍ച്ച വര്‍ധിക്കുന്നു.
സിപിഎം സംഘടിപ്പിച്ച പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതു തടയാന്‍ കോണ്‍ഗ്രസ് ഏറെ ശ്രമിച്ചു. മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളും സമസ്തയിലെ ഒരു വിഭാഗവും സിപിഎം അനുകൂല നിലപാടെടുക്കുന്നത് കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കി. കേരള ബാങ്ക് ഡയറക്ടര്‍ നിയമനത്തോടെ സിപിഎം അനുകൂല ലീഗ് ലോബിക്ക് കൂടുതല്‍ കരുത്തേറിയിരിക്കുന്നു.ലോക്‌സഭാ തെരെഞ്ഞെടുപ്പിനു ശേഷം ലീഗിലെ ഒരു വിഭാഗത്തെയും അടർത്തിയെടുത്ത് മൂന്നാം തുടര്ഭരണം നേടുവാനുള്ള ശ്രമം നേരത്തെ തന്നെ സിപിഎം ആരംഭിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിയും ;എളമരം കരീമും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ പുതിയ ബാന്ധവത്തെ ഊട്ടിയുറപ്പിക്കുന്ന കണ്ണി.ജോസ് കെ മാണിയുടെ ക്രൈസ്തവ വോട്ടുകളും;ലീഗ് കഷണത്തിലൂടെ മുസ്‌ലിം വോട്ടുകളും ചേർത്ത് ഭരണത്തിലെത്താമെന്നാണ് എൽ ഡി എഫ് കണക്കു കൂട്ടൽ .എന്നാൽ ഇത് എത്രത്തോളം വിജയിക്കുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.ലീഗിലെ തന്നെ കെ എം ഷാജി;മുനീർ സഖ്യം യു ഡി എഫ് വിടുന്നതിനോട് അനുകൂലമല്ല.പഴയ അഖിലേന്ത്യാ ലീഗ് പോലൊരു കഷണത്തെയാണ് സിപിഎം കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത് .

