കോട്ടയം: കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്.സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പ് പാലായിൽ ഉദ്‌ഘാടനത്തിനായി വന്ന പി ജെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കോട്ടയം സീറ്റ് ജോസഫ് ഗ്രൂപ്പിന് കൊടുത്താല്‍ പിജെ ജോസഫോ, മോന്‍സ് ജോസഫോ തന്നെ മല്‍സരിക്കണമെന്ന ആവശ്യമാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഇവര്‍ ഇരുവരും മല്‍സരിച്ചില്ലെങ്കില്‍ കോട്ടയത്ത് ഒരു കോണ്‍ഗ്രസുകാരന്‍ തന്നെ മല്‍സരിക്കുന്നതാവും നല്ലതെന്ന നിര്‍ദേശവും ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി നേതൃത്തിനു മുന്നില്‍വച്ചിട്ടുണ്ട്.
എന്നാല്‍ സീറ്റാഗ്രഹിക്കുന്ന ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മാത്രമായേ ഈ നീക്കത്തെ ജോസഫ് ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നുളളൂ. വി.ഡി. സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുളള നേതാക്കള്‍ കോട്ടയം സീറ്റിന്‍റെ കാര്യത്തില്‍ നേരത്തെ തന്നെ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്.
പിജെയോ മോന്‍സോ അല്ലെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്, അപു ജോൺ ജോസഫ് ; സജി മഞ്ഞക്കടമ്പില്‍ എന്നിവരില്‍ ഒരാളിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ചുരുങ്ങുന്നതിനാണ് സാധ്യത. പിജെയുടെ മകന്‍ അപുവും പരിഗണനാ പട്ടികയിലെ ശക്തമായ സാന്നിധ്യമാണ് . കോണ്‍ഗ്രസിലാകട്ടെ കെ.സി. ജോസഫ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, അജീസ് ബെന്‍ മാത്യൂസ്, ചിന്‍റു കുര്യന്‍ ജോയ് എന്നിങ്ങനെ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ പലതാണ്.
പത്തനംതിട്ട, ഇടുക്കി സീറ്റുകളിലൊന്ന് ജോസഫ് ഗ്രൂപ്പിന് നല്‍കി ആന്‍റോ ആന്‍റണിയെയോ ഡീന്‍ കുര്യാക്കോസിനെയോ കോട്ടയത്ത് കൊണ്ടുവരാമെന്ന നിര്‍ദേശം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരു സിറ്റിംഗ് എംപിമാര്‍ക്കും ഈ നീക്കത്തില്‍ താല്‍പര്യമില്ലെന്നാണ് വിവരം.അവസാന മൂന്ന് പേരുകാരിൽ നിന്നും ആർക്കാണ് നറുക്കു വീഴുന്നതെന്നാണ് നിരീക്ഷകർ കാത്തിരിക്കുന്നത് .ഫ്രാൻസിസ് ജോർജ് ശക്തനായ പാര്ലമെന്റേറിയൻ എന്ന് തെളിയിച്ചിട്ടുള്ള ആളാണ്.അപു ജോൺ ജോസഫ് ആകട്ടെ ശക്തമായ സംഘടനാ പ്രവർത്തനം നടത്തി മുന്നേറുകയാണ് കൂടാതെ എളിമയും ഇദ്ദേഹത്തിന്റെ മുഖമുദ്രയാണ്.സജി മഞ്ഞക്കടമ്പൻ ശക്തനായ സംഘടകനാണ്.എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുക എന്നതാണ് സജിയുടെ സ്വഭാവം.പിളർപ്പ് കാലത്ത് കോട്ടയം ജില്ലയിൽ ജോസഫ് വിഭാഗത്തിന് അഡ്രസ്സ് ഉണ്ടാക്കി കൊടുത്തതും സജി ആയിരുന്നു.

