തിരുവനന്തപുരം: തലസ്ഥാനത്ത് കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ നാലാം ദിവസവും വലിയ തോതില്‍ പ്രേക്ഷക പങ്കാളിത്തം.

ജനപ്രിയ സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പെരുന്തച്ചൻ, വൈശാലി, കോളിളക്കം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കു മുൻപേ തന്നെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.നടൻ ജയന്റെ അവസാനചിത്രമായ കോളിളക്കം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഡിജിറ്റൈസ് ചെയ്ത ഭാര്‍ഗവീനിലയത്തിന് ഒന്നരമണിക്കൂര്‍ മുമ്ബേ പ്രേക്ഷകര്‍ ക്ഷമയോടെ കാത്തുനിന്നു.ശ്രീ തീയേറ്ററില്‍ നിറഞ്ഞ സദസിന് മുമ്പാകെ ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ റീമേക്കായ നീലവെളിച്ചം ഈ വര്‍ഷം പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പുതുതലമുറ പ്രേക്ഷകരുടെ വൻപങ്കാളിത്തം പ്രദര്‍ശനത്തിലുണ്ടായി.

