തൊടുപുഴ :വണ്ണപ്പുറം: കാളിയാർ മുള്ളങ്കുത്തിയിലെ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഓടിയപാറ നാടിയാനിക്കൽ ജിജിയുടെ (കുട്ടൻ) മകൻ ഹരികൃഷ്ണനാണ് (20) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ ചാടിയ ഹരിയുടെ ഷർട്ട് ഡാമിന്റെ ഷട്ടറിൽ കുടുങ്ങി. ഇതോടെ വെള്ളത്തിൽ നിന്ന് ഉയർന്ന് വരാൻ ഹരിയ്ക്ക് കഴിഞ്ഞില്ല. തുടർന്ന് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഡാമിൽ നടത്തിയ തിരച്ചിലിൽ ഹരിയെ കണ്ടെത്തി.

ഉടനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. അമ്മ സിന്ധു. സഹോദരൻ: അനന്ത കൃഷ്ണൻ. ഡിപ്ലോമ പഠനത്തിന് ശേഷം ഫോട്ടോഗ്രഫി ജോലി ചെയ്തു വരികയായിരുന്നു ഹരികൃഷ്ണൻ.ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒടിയപാറ തണ്ടാടിയിൽ ഹൗസ് രഞ്ജിത്തിന്റെ (23) തല തിട്ടയിലിടിച്ച് പരിക്കേറ്റു. ഇയാളെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ തൊടുപുഴ അഗ്നിരക്ഷാ സേനയും കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു.

