10 വയസുകാരനെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. ജോർജിയയിലെ സ്പാൽഡിംഗ് കൗണ്ടിയിൽ ആണ് സംഭവം . കുറ്റിയിൽ പോഷകാഹാരക്കുറവ് വ്യക്തമായിരുന്നു. കൂടാതെ കുട്ടി അയൽവീടുകളിലും സമീപത്തെ പലചരക്ക് കടയിലും ചെന്ന് ഭക്ഷണത്തിന് വേണ്ടി യാചിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോഷകാഹാരക്കുറവുള്ള കുട്ടിയെ തെരുവിൽ കണ്ട അയൽക്കാരൻ പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ, കുട്ടിയുടെ മാതാപിതാക്കളായ ടൈലറെയും ക്രിസ്റ്റ ഷിൻഡ്‌ലിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി പൊലീസിനോട് അപേക്ഷിച്ചത് തന്നെ അച്ഛന്റേയും അമ്മയുടേയും കൂടെ ആ വീട്ടിലേക്ക് തിരികെ അയക്കരുതേ എന്നായിരുന്നു.
‘താൻ കുട്ടികൾ പട്ടിണി കിടന്ന ഒരുപാട് കേസുകൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഭയാനകമായിരുന്നു ഇത്. കുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിടുന്നില്ല. കാരണം മനുഷ്യത്വമുള്ള ആരേയും ആ ചിത്രങ്ങൾ വല്ലാതെ അസ്വസ്ഥരാക്കും’ എന്ന് അറ്റോർണി മേരി ബ്രോഡർ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുക, പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുക തുടങ്ങി നിരവധി കുറ്റങ്ങൾ പത്തു വയസുകാരന്റെ അച്ഛനും അമ്മയ്‍ക്കും മേൽ ചുമത്തിയിട്ടുണ്ട്.